Top
19
Saturday, November 2016
About UsE-Paper
സഹകരണമേഖലയില്‍ അരാജകത്വം, ഈയാഴ്ചയിലെ ലോട്ടറി നറുക്കെടുപ്പ്, ചിട്ടി ലേലങ്ങള്‍ മാറ്റിവെച്ചു

നോട്ട് അസാധു: പ്രഖ്യാപനത്തിലെ അതിനാടകീയത അനാവശ്യം, പ്രശ്‌നം ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കും- തോമസ് ഐസക്ക്

Thursday Nov 10, 2016
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > 500, 1000 രൂപ കറന്‍സികള്‍  അര്‍ദ്ധരാത്രി മുതല്‍ അസാധുവാക്കിയ നടപടി കള്ളപ്പണം പുറതെത്തിക്കുന്ന  കാര്യത്തില്‍ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കാണുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതില്‍ കള്ളനോട്ടു നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഈ നടപടി സഹായിക്കും. എന്നാല്‍ കള്ളപ്പണത്തിന്റെ കാര്യത്തില്‍ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ. കള്ളപ്പണത്തിന്റെ സിംഹഭാഗം വരുന്ന വിദേശത്തുള്ള കള്ളപ്പണവുംഭൂമി, സ്വര്‍ണ്ണം, തുടങ്ങിയവയില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണവും വലയില്‍പ്പെടില്ല. ഈ ലക്ഷ്യങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സമ്പദ്ഘടനയില്‍ പ്രതികൂലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെയും നടപ്പിലാക്കാന്‍ കഴിയുമായിരുന്നുവെന്നുള്ളതാണ് കേരള സര്‍ക്കാരിന്റെ വിമര്‍ശനമെന്നും ഐസക്ക് പറഞ്ഞു നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ഐസക്കിന്റെ പ്രതികരണം.

ഇതിനുമുമ്പ് 1977ല്‍  കറന്‍സി നോട്ടുകള്‍  അസാധുവാക്കിയ സാഹചര്യമല്ല ഇന്നുള്ളത്. കൂടുതല്‍ സാധാരണക്കാര്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. 1977 ലെ ഏതാണ്ട് 20 രൂപയുടെ മൂല്യം മാത്രമാണ് ഇപ്പോള്‍ 500 രൂപയ്ക്കുള്ളത്. ഇതുമൂലം ഇന്നു സ്വീകരിച്ചിരിക്കുന്ന നടപടി ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടു സൃഷ്ടിക്കും.

ബാങ്കിങ് റെഗുലേഷനില്‍പ്പെടാത്ത സഹകരണമേഖലയിലുള്ള പണം ഏതു രൂപത്തിലാണു കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് കൃത്യമായ ഒരു ധാരണയും ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ സഹകരണമേഖലയില്‍ ഇത് ഉണ്ടാക്കുന്ന അരാജകത്വം വളരെ വലുതായിരിക്കും. സാധാരണക്കാരെ ഇതു വല്ലാതെ ബാധിക്കുകയും ചെയ്യും. ദൌര്‍ഭാഗ്യവശാല്‍ ട്രഷറിയുടെ നടത്തിപ്പു സംബന്ധിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഐസക്ക് പറഞ്ഞു.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതു തന്നെയാണ് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍ ഇതിനായി ഇപ്പോള്‍ സ്വീകരിച്ച നടപടി കുറേക്കൂടി ചിട്ടയായും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെയും നടപ്പാക്കാന്‍ കഴിയേണ്ടതായിരുന്നു. ഈ പ്രഖ്യാപനങ്ങളില്‍ ഉടനീളം കണ്ട അതിനാടകീയത തികച്ചും അനാവശ്യമായിരുന്നു. ജനം അല്‍പ്പം പരിഭ്രാന്തിപ്പെട്ടാലും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ വിലയാണ് ഇത് എന്നൊക്കെയുള്ള നാട്യങ്ങള്‍ക്കൊന്നും വലിയ നിലനില്‍പ്പില്ല.
പഴയ നോട്ടുകള്‍ റദ്ദാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച സാവകാശം നല്‍കിയിരുന്നുവെങ്കിലും ഇതേ ലക്ഷ്യങ്ങള്‍ ഏതാണ്ട് കൈവരിക്കാന്‍ കഴിയുമായിരുന്നു.

കള്ളനോട്ടുകള്‍ മുഴുവന്‍ പുറത്താകും. കള്ളപ്പണം നിയമാനുസൃതമാക്കാന്‍ നിര്‍ബന്ധിതമാകും. ഇതുവരെ വോളന്ററി ഡിസ്ക്ളോഷന്‍ സ്കീമാണല്ലോ നടപ്പാക്കിക്കൊണ്ടിരുന്നത്. 500, 1000 രൂപ നോട്ടിന്റെ സ്രോതസ്സ് പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കുകയും ചെയ്യാം. ഇതിനു തുനിയാതെ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടി ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, സാമ്പത്തികതിരിച്ചടിയും ഉണ്ടാക്കും. പണത്തിന്റെ ലഭ്യത കുറയുന്നതും ഡിസംബര്‍ 30 വരെ സാധാരണഗതിയിലുള്ള ക്രയവിക്രയം കുറയുന്നതും സാമ്പത്തികമാന്ദ്യത്തെ രൂക്ഷമാക്കും.
സംസ്ഥാനസര്‍ക്കാരിന് കേന്ദ്രനികുതിവിഹിതമായി ഈ ആഴ്ച നല്‍കിേയിരുന്ന 453 കോടി രൂപ അസാധാരണമാംവിധം വെട്ടിക്കുറച്ചത് യാദൃച്ഛികമാകാന്‍ തരമില്ല.

സംസ്ഥാനത്തിനു ലഭിക്കിേയിരുന്ന 296 കോടി രൂപയുടെ റവന്യുക്കമ്മി ഗ്രാന്റും കേന്ദ്രം നല്‍കിയിട്ടില്ല. ഇത്തരത്തില്‍ നിഷേധിക്കപ്പെട്ട 721 കോടി രൂപ സംസ്ഥാനട്രഷറിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായ തോതില്‍  പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹാരം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്രധനമന്ത്രാലയത്തെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുന്നതാണ്.

ജനങ്ങളോട് സംസ്ഥാനസര്‍ക്കാരിനുള്ള അഭ്യര്‍ത്ഥന ഇതാണ്: പരിഭ്രാന്തരാകുന്നതില്‍ കാര്യമില്ല. ആരുടെയും പണം നഷ്ടപ്പെടുന്ന സാഹരചര്യം ഇല്ല. പുതിയ നോട്ടുകളായി അവ മാറ്റിയെടുക്കുന്നതിനുള്ള കുറച്ചു സമയമെടുക്കും എന്നേയുള്ളൂ. സംസ്ഥാനസര്‍ക്കാര്‍ പ്രശ്നം ലഘൂകരിക്കാന്‍ ചുവടെ പറയുന്ന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ഐസക്ക് പറഞ്ഞു

1)  അസാധുവാക്കിയ കറന്‍സി നോട്ടുകളുടെ സ്റ്റേറ്റ്മെന്റ് ബാങ്കിങ് നിയന്ത്രണ നിയമത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇതിനനുസരിച്ച് ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍ സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2) 2016 നവംബര്‍ 8 നുമുമ്പ് കളക്ട് ചെയ്ത പണം നവംബര്‍ 10 നുമുമ്പ് ട്രഷറിയില്‍ ഒടുക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ എല്ലാ ട്രഷറിയിലും ഒരുക്കിയിട്ടുണ്ട്.

3)  വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകള്‍ അടുത്ത ആഴ്ചയിലേക്കു മാറ്റിവച്ചു. പുതിയ ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് വാങ്ങുന്നതിനുള്ള പ്രയാസങ്ങള്‍ എങ്ങനെ മറികടക്കാമെന്നു പരിശോധിച്ചുവരികയാണ്.

4)  കെഎസ്എഫ്ഇ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടിലേലങ്ങള്‍ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു.

5)  സര്‍ക്കാര്‍സ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതല്ല.
 

Related News

കൂടുതൽ വാർത്തകൾ »