ഇടുക്കി മാങ്കുളത്ത് ആള്‍ക്കൂട്ട ആക്രമണം. എഴുപതുകാരനെ പട്ടാപ്പകല്‍ റോഡിലിട്ട് മൃഗീയമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് 5 പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് അടിമാലി ഇരുമ്പുപാലത്തും പത്താം മൈലിലും നാളെ ഒരുമണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
മക്കാറെന്ന മീന്‍കച്ചവടക്കാരനായ വൃദ്ധനാണ് കഴിഞ്ഞ വ്യാഴാഴ്ച മാങ്കുളത്ത് വെച്ച് ആള്‍ക്കൂട്ട ആക്രമണത്തിനിരയായത്. മീന്‍ കയറ്റിയ വാഹനവുമായി വരുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അസഭ്യം വിളിച്ചുകൊണ്ട് തലങ്ങും വിലങ്ങും മര്‍ദിച്ചു. തറയില്‍ വീണ ശേഷം എല്ലാവരും ചേര്‍ന്ന് മുഖത്തും വയറ്റിലും ആഞ്ഞ് ചവിട്ടി. സമീപത്തെ റിസോര്‍ട്ടിന് മീന്‍ നല്‍കിയതിന്റെ കുടിശികയായ പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കത്തിന്റെ പേരിലായിരുന്നു ആക്രമണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
എന്നാല്‍ വ്യാഴാഴ്ച്ച നടന്ന ആക്രമണത്തില്‍ പരാതി നല്‍കാന്‍ മക്കാര്‍ തയാറായിരുന്നില്ല. സ്ത്രീകളെ ഉപദ്രവിച്ചെന്ന് കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നതായി അടുപ്പക്കാര്‍ പുറയുന്നു. ഇതുശരിവെയ്ക്കും വിധം മാങ്കുളം സ്വദേശിയായ യുവതിയ്ക്ക് പരാതിയുണ്ടായിരുന്നതായി പൊലീസ് വിശദീകരിച്ചു. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പരിക്കേറ്റ മക്കാര്‍ കോതമംഗലത്ത് സര്‍ക്കാര്‍ ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മാങ്കുളത്ത് പ്രതിഷേധപ്രകടനം നടത്തി. പത്താം മൈൽ ഇരുമ്പുപാലം മേഖലകളിൽ രാവിലെ 11 മുതൽ 12 വരെ ഹർത്താൽ നടത്തുമെന്ന് നാട്ടുകാര്‍ അറിയിച്ചു.