sections
MORE

ഒരുപടി മുകളിൽ ‘പതിനെട്ടാം പടി’

pathinettam-padi-movie-review
SHARE

പതിനെട്ടെന്നാൽ വെറുമൊരു അക്കമല്ല. ഒരു ആണോ പെണ്ണോ സാങ്കേതികമായി പ്രായപൂർത്തിയാകുന്നത് പതിനെട്ടിൽ എത്തുമ്പോഴാണെന്നാണ് പൊതുവേയുള്ള വയ്പ്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലക്കുള്ള ചുവടുവപ്പ് കൂടിയാണ് ഇൗ പതിനെട്ട്. യുവത്വത്തിന്റെ ആ പതിനെട്ടാം പടിയിലേക്കുള്ള കഥയാണ് ശങ്കർ രാമകൃഷ്ണന്റെ ‘പതിനെട്ടാം പടി’ എന്ന സിനിമ.

തെക്കൻ തിരുവിതാംകൂറിലെ തൊണ്ണൂറുകളുടെ അന്ത്യം. രംഗീലയും സ്ഫടികവുമൊക്കെ തിയറ്ററുകളിൽ അരങ്ങുവാണ കാലം. തിരുവനന്തപുരം നഗരത്തിലെ രണ്ടു പ്രധാന സ്കൂളുകൾ.  പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന മോഡൽ സ്കൂളും പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന ഇന്റർനാഷണൽ സ്കൂളും. വ്യത്യസ്ത സംസ്കാരത്തിലും ജീവിതസാഹചര്യത്തിലും വളർന്നുവരുന്ന അവർ‍ക്കിടയിലെ കുടിപ്പകയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടു സ്കൂളുകളിലും ഈ ‘ഗുണ്ടാഗ്യാങ്ങുകൾക്കു’ രണ്ടു നേതാക്കളുണ്ട്, മോഡൽ സ്കൂളിൽ അത് അയ്യപ്പനാണെങ്കിൽ ഇന്റർനാഷനൽ സ്കൂളിൽ അത് അശ്വിനാണ്. 

pathinettam-padi-movie-review1

രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. ഒരിക്കലും അവസാനിക്കാത്ത കുടിപ്പകയുടെയും പക പോക്കലിന്റെയും കഥ പറഞ്ഞ സ്കൂൾ കാലഘട്ടങ്ങൾ അതിഗംഭീരമായി അവതരിപ്പിക്കാൻ അണിയറക്കാര്‍ക്കുകഴിഞ്ഞു. യുവത്വത്തിന്റെ തിളപ്പിൽ സംഭവിക്കുന്ന സംഘർഷഭരിതമായ സംഭവങ്ങൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.  

അറുപത്തിയഞ്ചോളം വരുന്ന നവാഗതരായ അഭിനേതാക്കളിൽ ഇരുപതോളം പേരാണ് ചിത്രത്തിെല പ്രധാനഅഭിനേതാക്കൾ. അഭിനയത്തിന്റെ ആദ്യ ചുവടിൽ അടിപതറാതെ അരങ്ങേറ്റം മികച്ചതാക്കാൻ ഇവർക്കു കഴിഞ്ഞു. റബർ ചെരുപ്പിൽ പോലും മാസ് കാണിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങളുള്ള ആക്‌ഷൻ സ്വീക്വൻസുകളാണ് ആദ്യ പകുതിയെ ആവേശത്തിലാക്കുന്നത്. ബസിനുള്ളിൽ നിന്നുള്ള ആക്‌ഷൻ രംഗങ്ങളിലെ ക്യാമറ ചലനങ്ങൾ അവിശ്വസനീയം. 

എന്നാൽ രണ്ടാം പകുതിയിലെത്തുമ്പോൾ ചിത്രം മറ്റൊരു ട്രാക്കിലാകുന്നു. സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രമേയം അതിന്റെ ആഴത്തിലെത്തുന്നത് രണ്ടാം പകുതിയിലാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ താരത്തിന്റെ വരവും ഇവിടെ തന്നെ. ഇൗ ചെറുപ്പക്കാരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്ന ജോൺ എബ്രഹാം പാലയ്ക്കലായി മമ്മൂട്ടി എത്തുന്നതോടെ സിനിമയും മാറി മറിയുന്നു. 

pathinettam-padi-review-1

കേരളാ കഫേയിലെ ഐലൻഡ് എക്സ്പ്രസ് എന്ന ചെറിയ ചിത്രത്തിനു ശേഷം ശങ്കര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ മുഴുനീള സിനിമയാണ് പതിനെട്ടാം പടി. ചിത്രത്തിന്റെ തിരക്കഥയും ശങ്കർ തന്നെ. പേരിനോട് പൂർണമായും നീതിപുലർത്തുന്ന ചിത്രത്തിന്റെ അവതരണശൈലി. പൈങ്കിളി പ്രണയകഥകളിലൂടെ കഥ പറയാതെ കൗമാരത്തിന്റെ ചോരത്തിളപ്പിലൂടെ പതിനെട്ടാം പടിയിലേയ്ക്കുളള ചുവടുവയ്പ്പുകൾ ഓരോന്നായി കാണിച്ചുതരുകയാണ് സംവിധായകൻ ഇൗ സിനിമയിലൂടെ. 

pathinettam-padi

അയ്യപ്പനായെത്തിയ അക്ഷയ് രാധാകൃഷ്ണൻ, അശ്വിനായെത്തിയ അശ്വിൻ ഗോപിനാഥ് എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രധാന വേഷങ്ങൾ ചെയ്ത അശ്വത് ലാൽ, അമ്പി നീനാസം, ഫഹീം സഫർ, നകുൽ തമ്പി തുടങ്ങിയ വലിയ പുതുമുഖ താരനിരയും അവരുടെ വേഷം ഭംഗിയാക്കി. 

പൃഥ്വിരാജ്, അഹാന കൃഷ്ണ, ആര്യ, പ്രിയാമണി, മനോജ് കെ ജയൻ, മാലാ പാർവതി, ബിജു സോപാനം,  മണിയൻപ്പിള്ള രാജു, ലാലു അലക്സ്, മുത്തുമണി, ഷാജി നടേശൻ, നന്ദു, സുരാജ് വെഞ്ഞാറമൂട്, ആര്യ, ഉണ്ണി മുകുന്ദൻ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ നിർണായകമായ കഥാപാത്രങ്ങളായി വന്നു പോവുന്നുണ്ട്. 

സുദീപ് ഇളമണ്ണിന്റെ ക്യാമറക്കണ്ണുകളാണ് പതിനെട്ടാം പടിയെ ചടുലമാക്കുന്നത്. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവർ ചേർന്നൊരുക്കിയ ആക്‌ഷൻ കൊറിയോഗ്രാഫിയും മികവു പുലർത്തുന്നു. സംഗീതവും എഡിറ്റിങ്ങുംമറ്റു സാങ്കേതിക മേഖലകളും സിനിമയ്ക്ക് യോജിച്ചതായി നിലനിൽക്കുന്നു. 

കൗമാര കഥകൾ പറയുന്ന അനവധി ചിത്രങ്ങളിൽ ഒന്നായി ഒതുക്കി നിർത്താവുന്ന ഒന്നല്ല ഇൗ സിനിമ. എന്റർടെയ്നർ മാത്രമല്ല സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ചിത്രം കൂടിയാണിത്. അധികമാരും പറയാൻ ശ്രമിച്ചിട്ടില്ലാത്തൊരു കഥയെ സത്യസന്ധമായി വെള്ളിത്തിരയിലെത്തിച്ച അണിയറക്കാർ അഭിനന്ദനം അർഹിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA